Tuesday, May 15, 2007

കാട്ട്‌പൂക്കള്‍

ഓണക്കാലം ശ്രദ്ധിച്ചീട്ടുണ്ടോ? ഓരോ കുഞ്ഞ് ചെടിയും ഓരോ കുഞ്ഞു പൂവുമായി ആത്മവിശ്വാസത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്‍ാവും. എനിക്കും ഇതാ ഒരു പൂക്കാലം എന്ന് പറഞ്ഞ് കൊണ്ട് തലയാട്ടും. കുട്ടികാലത്തൊക്കെ ധാരാളം തുമ്പയും, മുക്കുറ്റിയും കൊങ്ങിണിയും, പേരറിയാത്ത അനേകം പൂ‍ക്കളും ചിങ്ങവെയില്‍ തട്ടി ചിരിച്ചു നില്‍ക്കുന്നത് മനം കുളിര്‍ക്കുന്ന കാഴ്ചയായിരുന്നു. കൌമാരത്തിലെത്തിയതോടെ തുമ്പപൂക്കളെ കണ്ടു കിട്ടുക അപൂര്‍വ്വമായി. പിന്നെ പിന്നെ അവ തീരെ ഇല്ലാതെയായി. അഥവാ അതൊന്നും ശ്രദ്ധിക്കാന്‍ നേരമില്ലായിരുന്നു. തിരക്കുകളൊഴിഞ്ഞപ്പോള്‍ തലയാട്ടി ചിരിക്കുന്ന ഒരു പൂവിനെ പോലും കാണാനില്ലല്ലോ എന്ന ചിന്ത ആശങ്കപ്പെടുത്തിയെങ്കിലും അവ നഗരം വീട്ട് നാട്ടിലേയ്ക്കും കാട്ടിലേയ്ക്കും കുടിയേറിയിരിക്കാം എന്നോര്‍ത്ത് സമാധാനിച്ചു.

വിശുദ്ധമായ ഒരു ഗ്രാമത്തിലേയ്ക്ക് ഒരോണ കാലത്ത് വലത് കാലും വച്ച് കയറി ചെന്നപ്പോള്‍ തുമ്പയും, മുക്കൂറ്റിയും പേരറിയാ കുഞ്ഞി പൂക്കളും എന്നെ കാത്തിരിക്കുന്നുണ്ടാകും എന്ന വെറുതെ വിശ്വസിച്ചു. കരിയില മൂടി പരന്ന് കിടക്കുന്ന പൂക്കളില്ലാത്ത റബ്ബര്‍ തോട്ടങ്ങള്‍ക്ക് പറയാന്‍ ഒരേ കഥകളായിരുന്നു. പാഴായി പോയ പരമ്പരാഗത കൃഷിയും റബ്ബറിന്റെ മനം മയക്കുന്ന വിലയും. എന്റെ പൂക്കളേയും, അവരുടെ തുമ്പികളേയും ഞാന്‍ ഗ്രാമങ്ങളിലേയ്ക്ക് തിരിച്ചയച്ചിരുന്നല്ലോ എന്ന ചോദ്യത്തിന് ‘കേരളത്തിലെവിടെ പെണ്‍കുട്ടി ഗ്രാമങ്ങള്‍‘ എന്ന് റബ്ബര്‍ മരങ്ങള്‍ കളിയാക്കി. അന്നാദ്യമായി ഞാന്‍ റബ്ബര്‍ മരങ്ങളെ വെറുത്തു. എന്നാലും 100 നാളികേരത്തിന്റെ 400 രൂപയും ഒരു കിലോ റബ്ബറിന്റെ 80 രൂപയും പറഞ്ഞ് അവരെന്റെ വായമൂടി കെട്ടി.

പിന്നീടൊരു യാത്രയില്‍ തഞ്ചാവൂരിനാടുത്തുള്ള ഗ്രാമങ്ങ്ങളില്‍ നിരന്ന് നില്‍ക്കുന്ന കേരവൃഷങ്ങള്‍ കണ്ടെന്റെ മനം കുളിര്‍ത്തു. തെങ്ങില്‍ തോപ്പില്‍ വളരുന്ന പേരറിയാ പൂ‍ക്കള്‍ തലയാട്ടി ചിരിച്ചു.അന്ന് തമിഴനെ ഞാന്‍ ആദ്യമായി സ്നേഹിച്ചു. അവര്‍ക്ക് വെറുപ്പ് കലരാത്ത വെള്ളം കൊടുക്കണമെന്ന് മനസ്സില്‍ പറഞ്ഞു. ഇവരാരും റബ്ബറിനെ കുറിച്ചറിയല്ലേ എന്ന് പ്രാര്‍ത്ഥിച്ചു. ഗ്രാമങ്ങളില്ലാത്ത,വികസനം കൊണ്ട് പകരം വയ്ക്കനാവാത്ത പൂക്കള്‍ക്ക് പകരം ഒരു കിലോ റബ്ബറ്രിന്റെ വില പറയുന്ന കേരളത്തെ ഇവരറിയരുതേ എന്നഗ്രഹിച്ചു. കേരളത്തിലെ റബ്ബര്‍ കര്‍ഷകന്‍ എന്നോട് പൊറുക്കട്ടെ.

മരുഭൂമിയിലെ വസന്തത്തില്‍ വന്ന പേരറിയാ പൂക്കള്‍ എന്റെ കണ്ണും മനസ്സും നിറച്ചു. ഒരു വികസിത രാജ്യം അവയെ സംരക്ഷിക്കുന്ന രീതി അതിശയിപ്പിച്ചു. പക്ഷേ പാത്രകടവിലെ പൂക്കള്‍ എന്റെ കണ്ണ് നനച്ചു. വൈദ്യുതി കൊണ്ട് പകരം വയ്ക്കാന്‍ കഴിയാത്ത അവയെ പരിചയപ്പെടുത്തി തന്ന ജോസഫ് ആന്റണിയ്ക്ക് കൊടുക്കാന്‍ ഈ കാട്ട് പൂക്കള്‍ മാത്രം.